കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് മോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപ. മണിപ്പൂർ കത്തിയെരിഞ്ഞപ്പോഴും പ്രധാനമന്ത്രി വിദേശത്ത്
വിദേശയാത്രകൾക്ക് മോഡി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപയെന്ന് വിദേശകാര്യ മന്ത്രാലയം . പ്രധാനമന്ത്രിയുടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് വന്ന ചെലവിനെ പറ്റിയുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശനത്തോടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, ജൂൺ 2023 വരെ ഇരുപത് വിദേശയാത്രകൾ നടത്തുകയുണ്ടായി.
മണിപ്പൂർ കലാപകലുഷിതമായിരുന്ന മെയ് -ജൂൺ മാസങ്ങളിലും മോഡി വിദേശയാത്രയിലായിരുന്നു എന്ന് മറുപടിയിൽ നിന്ന് വ്യക്തമാണ്. മെയ് 19നു ജപ്പാനിലും മെയ് 21നു പപ്പുവന്യൂഗിനിയിലും മെയ് 22നു ഓസ്‌ട്രേലിയയിലും ആയിരുന്നു പ്രധാനമന്ത്രി. മെയ് 25 നു തിരികെയെത്തിയ അദ്ദേഹം, വീണ്ടും ജൂൺ 20 നു യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിയ്ക്കയിലേക്കും ഈജിപ്തിലേക്കും സന്ദർശനത്തിന് പോയി.
രാജ്യം കത്തിയെരിയുമ്പോൾ വിദേശ യാത്രകളിൽ മുഴുകുകയായിരുന്നു പ്രധാനമന്ത്രി. അരുംകൊല ചെയ്യപ്പെട്ട മണിപ്പൂരിലെ പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സന്ദർശിക്കാനോ അദ്ദേഹം തയ്യാറായില്ല. ഗുജറാത്ത് വംശഹത്യയുടെ മറ്റൊരു മുഖമായി മണിപ്പൂർ മാറിയിരിക്കുന്നു, ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവം ആണിത് വ്യക്തമാക്കുന്നത് എന്ന് വി ശിവദാസൻ എംപി പറഞ്ഞു.