ഹൈദരാബാദിലെ ഇഫ്ലു കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; നീതി ഉറപ്പ് വരുത്തണം: ഡോ. വി ശിവദാസൻ എംപി



  • Dr V Sivadasan M.P
  • 20-10-2023

ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റി കാമ്പസിൽ ഒക്‌ടോബർ 18-ന് രാത്രി ഒരു വിദ്യാർത്ഥിനിയെ രണ്ട് പേർ ലൈംഗികമായി ഉപദ്രവിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും, കേന്ദ്ര സർവകലാശാലയുടെ അഡ്മിനിസ്ട്രേഷൻ സത്വര നടപടികൾ കൈക്കൊണ്ടിട്ടില്ല . കാമ്പസ് വളപ്പിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ കേസ് കൈകാര്യം ചെയ്യുന്നതിൽ സർവകലാശാലാ അഡ്മിനിസ്ട്രേഷന്റെ ഭാഗത്തു നിന്നുള്ള നിഷ്ക്രിയത്വത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാമ്പസിലെ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി നിയമപരമായി ഉണ്ടാകേണ്ടുന്ന ഇന്റേണൽ കമ്മിറ്റി സ്ഥാപിക്കാൻ വേണ്ടിയുള്ള വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് സംഭവം നടന്നത്. ആക്രമണസമയത്ത്, പ്രതിഷേധത്തിൽ അതിജീവിതയുടെ പങ്കാളിത്തവും അക്രമികൾ പരാമർശിച്ചതായി റിപ്പോർട്ടുണ്ട് .

വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പകരം അവരുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നവർക്കെതിരെ ശിക്ഷാ നടപടികളിലൂടെ വിയോജിപ്പിന്റെ ശബ്ദം കെടുത്താനാണ് സർവാകലാശാല ശ്രമിക്കുന്നതെന്ന് പരാതിയുണ്ട്.

അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതിനും നിയമലംഘകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഈ കേസിൽ ശക്തവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നു വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇഫ്ലുവിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ രേഖാ ശർമയ്ക്കും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനും വി ശിവദാസൻ എംപി കത്ത് നൽകി.