കേന്ദ്രത്തിന്‍റെ ധനക്കമ്മി അനുവദനീയമായതിന്‍റെ ഇരട്ടിയിലധികം എന്നു സമ്മതിച്ച് കേന്ദ്രം



  • Dr V Sivadasan M.P
  • 12-12-2023

കേന്ദ്രസര്‍ക്കാരിന്‍റെ ധനക്കമ്മി കേന്ദ്രനിയമത്തിൽ അനുവദനീയമായതിന്‍റെ ഇരട്ടിയിലധികമെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. രാജ്യസഭയില്‍ ഡോ വി ശിവദാസന്‍ എം.പി യുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൌധരി നല്‍കിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നിലവിൽ കേന്ദ്ര സർക്കാരിന്‍റെ ധനക്കമ്മി ജി‌ഡി‌പിയുടെ 6.4 ശതമാനമാണ്.കേന്ദ്രസർക്കാർ തന്നെ പാസ്സാക്കിയ എഫ്‌ആര്‍‌ബി‌എം ആക്ട് പ്രകാരം പരമാവധി അനുവദനീയമായിട്ടുള്ള ധനക്കമ്മി എന്നത് ജിഡിപിയുടെ മൂന്നു ശതമാനം മാത്രമാണ്. അതേസമയം സംസ്ഥാനങ്ങളുടെ ശരാശരി ധനക്കമ്മി കേന്ദ്രധനക്കമ്മിയുടെ പകുതിയോളമേ വരുന്നുള്ളൂ എന്നത് മറുപടിയിൽ നിന്നും വ്യക്തമാണ്. നിലവില്‍ 3.4 ശതമാനമാണ് സംസ്ഥാനങ്ങളുടെ ശരാശരി ധനക്കമ്മി. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകധനക്കമ്മി എത്രയെന്ന ചോദ്യത്തിൽ നിന്നും മന്ത്രി ഒഴിഞ്ഞുമാറി.

കേന്ദ്രസർക്കാരിന് പോലും പാലിക്കാൻ കഴിയാത്ത നിയന്ത്രണമാണ് കേരളത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് എന്ന് വി ശിവദാസൻ എംപി പറഞ്ഞു. പൊതുവിദ്യാഭാസആരോഗ്യസംവിധാനങ്ങൾക്ക് വേണ്ടിയും ക്ഷേമപെൻഷനുകൾക്ക് വേണ്ടിയും പണം കണ്ടെത്തി ചെലവഴിക്കുകയാണ് കേരളം.

ആരോഗ്യവും വിദ്യാഭ്യാസവും ക്ഷേമപെൻഷനുകളും ചർച്ചയാവുന്ന രാഷ്ട്രീയത്തിന്റെ വിജയം ഇന്ത്യയിലെ വലതുപക്ഷത്തിനും അതിന്റെ പ്രമുഖ രാഷ്ട്രീയ മുഖമായ ബിജെപി ക്കും വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ഏതറ്റം വരെ പോയും ജനക്ഷേമരാഷ്ട്രീയത്തിന് തുരങ്കം വെയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന്റെ വിഭവസമാഹരണശേഷി വെട്ടിച്ചുരുക്കാൻ ബിജെപി പരിശ്രമിക്കുന്നത്.

യഥേഷ്ടം കടമെടുത്ത് തികയാതെ,കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ഇഷ്ടക്കാർക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്രസർക്കാരാണ്, കടമെടുപ്പ് പരിധി വെട്ടി ച്ചുരുക്കി കേരളത്തിന്റെ നേർക്ക് സാമ്പത്തിക കടന്നാക്രമണം നടത്തുന്നത്. സ്വന്തം കണ്ണിൽ കോൽ ഇരിക്കെ, അന്യന്റെ കണ്ണിലെ കരടു എടുത്തുകളയാൻ നടക്കുന്ന പരിഹാസ്യമായ ഇരട്ടത്താപ്പാണ് ഈ മറുപടിയിലൂടെ വ്യക്തമാകുന്നത് എന്ന് വി ശിവദാസൻ എംപി പറഞ്ഞു. ഈ ജനവിരുദ്ധ നിലപാടിൽ നിന്ന് കേന്ദ്രം പിൻവാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.