317.69 കോടി ശമ്പളകുടിശ്ശികയുമായി ഹെവിഎഞ്ചിനീയറിംഗ് കോർപറേഷൻ. തൊഴിലാളികൾ ദുരിതത്തിൽ.
രാജ്യത്തിൻറെ അഭിമാനമായ കേന്ദ്രപൊതുമേഖലാസ്ഥാപനം ഹെവിഎഞ്ചിനീയറിംഗ് കോർപറേഷനിൽ മാസങ്ങളായുള്ള ശമ്പളം കുടിശ്ശികയാണ്. ശമ്പളം ഇനത്തിൽ 123.36 കോടി രൂപയും ഗ്രാറ്റുവിറ്റി, ലീവ് സാലറി, പ്രൊവിഡന്റ് ഫണ്ട് വകയിൽ 194.33 കോടിയുമായി, 317.69 കോടിയാണ് കുടിശ്ശിക.
ഇതുമൂലം 2500 ഓളം വരുന്ന തൊഴിലാളികൾ മാസങ്ങളായി കടുത്ത ദുരിതത്തിലാണ്.
രാജ്യസഭയിൽ വി ശിവദാസൻ എംപിക്ക് ഹെവി ഇൻഡസ്ട്രീസ് വകുപ്പ് സഹമന്ത്രി കൃഷൻ പാൽ ഗുർജർ ആണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.
മൊബൈൽ ലോഞ്ചിംഗ് പെഡസ്റ്റൽ, ഹാമർ ഹെഡ് ടവർ ക്രെയിൻ, ഫോൾഡിംഗ് കം വെർട്ടിക്കൽ റീപോസിഷനബിൾ പ്ലാറ്റ് ഫോം, ഹൊറിസോണ്ടൽ സ്ലൈഡിംഗ് ഡോറുകൾ എന്നിവ ഐ.എസ്ആർഒയിലേക്ക് നിർമിച്ചു നൽകിയിരുന്ന പൊതുമേഖലാ സ്ഥാപനമാണ് ഹെവി എഞ്ചിനീയറിംഗ് കോർപറേഷൻ എന്ന് മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി.
ചന്ദ്രയാൻ ദൗത്യത്തിലെ വിജയം രാജ്യം ആഘോഷിക്കുന്ന വേളയിൽ, ഐ എസ് ആർ ഓ യിലേക്ക് ഉപകരണങ്ങൾ നിർമിച്ചു നൽകിയ സ്ഥാപനത്തിലെ 18 മാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ ദയനീയമായ അവസ്ഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശമ്പളം ലഭിക്കാത്തതിനാൽ ഹെവി എഞ്ചിനീയറിംഗ് കോർപറേഷനിലെ എഞ്ചിനീയർ ഇഡ്ഡലി വിൽക്കുന്നത് വാർത്തയായിരുന്നു.
ഇന്ത്യൻ ശാസ്ത്രമേഖലയുടെ വളർച്ചക്ക് വിലപ്പെട്ട സംഭാവന നൽകിയ പൊതുമേഖലാ സ്ഥാപനത്തിലെ തൊഴിലാളികളോട് അതിക്രൂരമായ അവഗണനയാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്.
പൊതുമേഖലയെ തകർത്തു സ്വകാര്യമേഖലയ്ക്ക് ചുളുവിലയ്ക്ക് കൈമാറുകയാണ് ബിജെപി സർക്കാർ. ഈ നയത്തിന്റെ ഭാഗമായി, ഹെവി എഞ്ചിനീയറിങ് കോർപറേഷനെ നഷ്ടത്തിലാക്കി പൂട്ടിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണ് എന്ന് വി ശിവദാസൻ എംപി പറഞ്ഞു.