പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള സംഘപരിവാർ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക : ഡോ വി ശിവദാസൻ എംപി
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് നേരെക്രൂരമായ ആക്രമണം ആണ് സംഘപരിവാർ നടത്തിയിരിക്കുന്നത്. രാം കേ നാം' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ച ക്യാമ്പസ്സിൽ , മുദ്രാവാക്യം വിളികളുമായി ഒരു സംഘം ആളുകൾ പ്രവേശിച്ച് വിദ്യാർത്ഥിനികളെയടക്കം ശാരീരികമായി ആക്രമിക്കുകയാണുണ്ടായത്. പ്രഗത്ഭരായ ചലച്ചിത്ര നിർമ്മാതാക്കളെയും അഭിനേതാക്കളെയും പരിശീലിപ്പിച്ച അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു സ്ഥാപനം പോലും ബിജെപി ഭരണത്തിൽ സുരക്ഷിതമല്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
വിദ്യാർത്ഥികൾ സ്ഥാപിച്ച ബാനർ വലിച്ചുകീറുകയും ഫിലിം ഇന്സ്ടിട്യൂട്ടിലെ ഇൻസ്റ്റലേഷനുകളും വസ്തുവകകളും അക്രമികൾ നശിപ്പിക്കുകയും ചെയ്തു. ഇത്രയും ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് നിഷ്‌ക്രിയത്വമാണ് കാണിച്ചത്. ഒരു ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ നടത്തിയ ആക്രമണത്തിന് ശേഷവും,ഇതിലും തീവ്രമായ ആക്രമണം അഴിച്ചുവിടുമെന്ന് അക്രമികൾ, ഭീഷണിപ്പെടുത്തിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെയുള്ള ഗുരുതരവും അക്രമാസക്തവുമായ ആസൂത്രിതവുമായ കടന്നാക്രമണമാണിത്. ഭരണഘടനാപരമായി നാം ഉയർത്തിപ്പിടിക്കേണ്ടുന്ന ജനാധിപത്യബോധത്തിന്റെ നഗ്നമായ ലംഘനമാണിത്. വിദ്യാർത്ഥികളുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെയും സ്ഥാപനത്തിന്റെയും പ്രാഥമിക കടമയാണ്. എന്നാൽ ആക്രമിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും അഭിനേതാവുമായ ആർ മാധവനും ,കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂറിനും വി ശിവദാസൻ എംപി കത്ത് നൽകി.